Saturday, May 29, 2010

ഇനി ഒളിപ്പോര്‌ തുടങ്ങാം മാധ്യമങ്ങള്‍ക്കെതിരെ..

പാര്‍ട്ടി ക്ലാസെടുത്ത്‌ മടുത്ത പാര്‍ട്ടിയാണ്‌ സിപിഎം. പണ്ടൊക്കെ രാവ്‌ വെളുക്കുവോളം ഇരിക്കുമായിരുന്ന ബ്രാഞ്ച്‌ യോഗങ്ങള്‍ ഇപ്പോള്‍ അജണ്ട വായിച്ച്‌ കൂട്ടിച്ചേര്‍ക്കണോ എന്ന്‌ ചോദിച്ച്‌ കണക്കവതരിപ്പിച്ച്‌ എതിരഭിപ്രായമുണ്ടോ എന്ന്‌ ചോദിച്ച്‌ പിരിച്ചുവിട്ടു എന്ന അവസാന വാക്ക്‌ കേട്ട്‌ മിനിട്ടുകള്‍ക്കുള്ളില്‍ പിരിഞ്ഞ്‌പോകുക എന്ന പതിവിലെത്തിയിരിക്കുന്നു. പക്ഷേ ഒന്നുണ്ട്‌ മാധ്യമങ്ങള്‍ക്കെതിരെ റണ്ട്‌ വാക്ക്‌ ബ്രാഞ്ച്‌ യോഗത്തിനെത്തുന്ന എല്‍.സി(ലോക്കല്‍കമ്മറ്റി) മെമ്പര്‍ പറയും. കാരണം ഇന്ന്‌ ആഗോളവല്‍ക്കരണമോ അഴിമതിയോ അമേരിക്കന്‍ സര്‍വ്വാധിപത്യമോ ഒന്നുമല്ല പ്രശ്‌നം. ഇപ്പോള്‍ പ്രധാന പ്രശ്‌നം മാധ്യമമാഫിയകളാണ്‌.


അവര്‍ എഴുതി വിടുന്ന കാര്യങ്ങള്‍ വല്ലാതെ ചൊറയുണ്ടാക്കുന്നുണ്ട്‌. അതെല്ലാം ഓരോ സിന്‍ഡിക്കേറ്റുകളാണെന്ന്‌ പറഞ്ഞുനോക്കിയിട്ടൊന്നും ഫലമില്ല. ഇപ്പോള്‍ താഴെ തട്ടുമുതല്‍ മാധ്യമങ്ങള്‍ക്കെതിര്‌ ക്ലാസ്‌ കൊടുക്കാനുള്ള തത്രപ്പാടിലാണ്‌. അതിന്റെ ഭാഗമായി സിപിഎം സംസ്ഥാനതലത്തില്‍ തന്നെ ക്ലാസ്‌ കൊടുത്തുതുടങ്ങി. മാധ്യമ സാക്ഷരത എന്നാണ്‌ പേരിട്ടുവിളിക്കുന്നത്‌. ഏതൊക്കെ പത്രം വായിക്കണം, ഏതൊക്കെ സീരിയല്‍ കാണണം എന്നൊക്കെ അവര്‍ പറഞ്ഞുതരും. അല്ലാത്തവയൊക്കെ മാധ്യമമാഫിയയുടെ ഭാഗം. കടന്നാക്രമണങ്ങളെ ചെറുക്കണ്ടേ...


പാര്‍ട്ടിയിലും പോഷകസംഘടനകളിലുമായി അണികള്‍ക്കിടയില്‍ പ്രത്യേക മാധ്യമ അവബോധ പരിപാടികളാണ്‌ ആവിഷ്‌കരിക്കുന്നത്‌. നിലവില്‍ വിവിധ പോഷക സംഘടനാ ഭാരവാഹികള്‍ക്കായി തിരുവനന്തപുരം ഇ.എം.എസ്‌ അക്കാദമിയില്‍ നടന്നുവരുന്ന പ്രതിമാസ പരിശീലന ക്ലാസുകള്‍ക്കു പുറമേ മാധ്യമ വിമര്‍ശനങ്ങളെ മറികടക്കാന്‍ കീഴ്‌ഘടകങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കും.ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം ആലപ്പുഴയില്‍ എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാധ്യമങ്ങളുടെ രാഷ്‌ട്രീയമെന്ന സെമിനാര്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ നേരിട്ടെത്തി ഉദ്‌ഘാടനം ചെയ്‌തിരുന്നു.വിദ്യാര്‍ഥി വിഭാഗം മുതലുള്ള പോഷക സംഘടനകളുടെ ശേഷി വര്‍ധിപ്പിക്കാനാണ്‌ ഇ.എം.എസ്‌ അക്കാദമിയില്‍ സി.പി.എം. പ്രതിമാസ പരിശീലന ക്ലാസുകള്‍ നടത്തിവരുന്നത്‌. ഇതില്‍ മാധ്യമ അവബോധവും പാഠ്യവിഷയമാണ്‌.


സംസ്‌ഥാനത്ത്‌ ഏരിയാ കമ്മിറ്റികള്‍ മുതലുള്ള നേതാക്കള്‍ക്കാണു ബാച്ച്‌ അടിസ്‌ഥാനത്തില്‍ ഇ.എം.എസ്‌. അക്കാദമിയില്‍ പരിശീലനം ലഭ്യമാക്കുന്നത്‌.സി.പി.എമ്മിനെതിരേയുള്ള മാധ്യമ വിചാരണകള്‍ക്കു പിന്നില്‍ സാമ്രാജ്യത്വത്തിന്റെ താല്‍പര്യമാണെന്നാണു സി.പി.എം നേതൃത്വത്തിന്റെ മുഖ്യ ആരോപണം. പാര്‍ട്ടിയെ തകര്‍ക്കാന്‍ സംസ്‌ഥാന സെക്രട്ടറിയെ മാധ്യമങ്ങള്‍ തെരഞ്ഞുപിടിച്ച്‌ ആക്രമിക്കുകയാണെന്ന വാദം ഔദ്യോഗികപക്ഷ നേതാക്കള്‍ ഉന്നയിക്കാറുമുണ്ട്‌. മാധ്യമ അവബോധ ക്ലാസുകള്‍ കീഴ്‌ഘടകങ്ങളിലേക്കും വ്യാപിപ്പിക്കുന്നതോടെ മാധ്യമവിമര്‍ശനങ്ങളുടെ മുനയൊടിക്കാനാകുമെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തല്‍.


സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗവും ഔദ്യോഗികപക്ഷ നേതാവുമായ മന്ത്രി തോമസ്‌ ഐസക്ക്‌ അടുത്തിടെ എഴുതിയ മാധ്യമവിമര്‍ശനഗ്രന്ഥംവ്യാജസമ്മതിയുടെ നിര്‍മ്മതി പഠനക്ലാസുകളില്‍ പ്രയോജനപ്പെടുത്താമെന്ന കണക്കുകൂട്ടലും സി.പി.എമ്മിനുണ്ട്‌.കഴിഞ്ഞ ഏപ്രില്‍ 29 മുതല്‍ മേയ്‌ ഒന്നുവരെ തിരുവനന്തപുരം ഇ.എം.എസ്‌ അക്കാദമിയില്‍ എസ്‌.എഫ്‌.ഐക്കുവേണ്ടി സംഘടിപ്പിച്ച മാധ്യമപഠനക്ലാസില്‍ തോമസ്‌ ഐസക്കിന്റെ വ്യാജസമ്മതിയുടെ നിര്‍മ്മതി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ക്യാമ്പില്‍ മന്ത്രിയും പുസ്‌തക രചനയില്‍ സഹായിച്ച മാധ്യമപ്രവര്‍ത്തകനും നേരിട്ടെത്തി വിദ്യാര്‍ഥി നേതാക്കള്‍ക്കു ക്ലാസെടുത്തിരുന്നു.ബൂര്‍ഷ്വാ മാധ്യമങ്ങളുടെ പ്രചാരണങ്ങള്‍ക്കെതിരേ സി.പി.എം. ചേരിയിലുള്ള മാധ്യമപ്രവര്‍ത്തകരുടെ സഹായവും പാര്‍ട്ടി ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നുണ്ട്‌.പക്ഷേ സാധാരണക്കാരായ പാര്‍ട്ടിക്കാര്‍ ചോദിക്കുന്നത്‌ മറ്റൊന്നാണ്‌. പണ്ട്‌ ഇ.എംഎസും മറ്റും സാമ്രാജ്യത്വചാരന്മാരായി കണ്ടിരുന്നവരൊക്കെയാണ്‌ ഇപ്പോള്‍ ക്ലാസുകളെടുക്കുന്നത്‌ അങ്ങേരുടെ പഴയ അഭിപ്രായങ്ങളില്‍ ഒരു അഭിപ്രായത്തിലല്ലാതെ മറ്റൊരുവ്യത്യാസവും ഇപ്പോഴും വന്നിട്ടില്ല. അത്‌ സംസ്ഥാന സെക്രട്ടറിയെ പുകഴ്‌ത്തുന്നതില്‍ മാത്രം.

Read more...

Tuesday, May 25, 2010

എളമരം ബാലസ്‌ന്നന്‍ സ്‌പീക്കിംഗ്‌

ബാലസ്‌ന്നാ എടാ ബാലസ്‌ന്നാ എന്ന്‌ പറഞ്ഞ്‌ ആ ടി.ബാലകൃഷ്‌ണന്റെ പിന്നാലെ പായുന്ന എളമരം കരീം എന്ന മന്ത്രിയെയാണ്‌ കുറേ വര്‍ഷമായി കേരളത്തിലെ വ്യവസായ വകുപ്പിന്റെ ഓഫീസിലും പരിസരത്തും കാണുന്നത്‌.എളമരം കരീം മന്ത്രിയായപ്പോഴാണ്‌ ഒരു ടി.ബാലകൃഷ്‌ണനെ കുറിച്ച്‌ കേള്‍ക്കുന്നത്‌.

ബാലസ്‌ന്നന്‍ ആള്‌ കൊള്ളാമെന്നും ആഗോള ഉദാരവല്‍ക്കരണത്തിന്റെയും എങ്ങനെയെങ്കിലും കുറേ റോഡ്‌ ഉണ്ടാക്കുന്നതിന്റെയും ആഗ്രഹങ്ങളുമായി നടക്കുന്ന ബാലസ്‌ന്നനെ അങ്ങനെയാണ്‌ എളമരം മന്ത്രി വ്യവസായ വകുപ്പിന്റെ പണം മുഴ്വോനും ഏല്‍പ്പിക്കുന്നത്‌.

പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന പദവി കിട്ടിയാ പിന്നെ തീരുമാനങ്ങളൊക്കെ എടുക്കാലോ. അത്‌ വെറും ക്ലാര്‍ക്കിന്റെ പണിയാണെന്ന്‌ എന്‍.എന്‍.കൃഷ്‌ണദാസിനെ പോലുള്ള സി.പി.എമ്മുകാര്‍ പറയുമെങ്കിലും സത്യമതല്ലെന്ന്‌ എല്ലാര്‍ക്കും അറിയാം. ഈ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും പൊളിറ്റിക്കല്‍ സെക്രട്ടറിമാരും നല്ലതല്ലെങ്കില്‍ ഗുലുമാലാണെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനോട്‌ ചോദിച്ചാ പറഞ്ഞുതരും. സെക്രട്ടറിമാരെ നിയന്ത്രിക്കുന്ന കാര്യത്തില്‍ വമ്പന്‍ വി.എസാണല്ലോ. വി.എസ്‌ മൂന്നാറില്‍ പൂച്ചകളെയൊക്കെ വിട്ട്‌ അങ്ങ്‌ കോരിത്തരിച്ചിരിക്കുമ്പോഴാണ്‌ നമ്മുടെ ബാലസ്‌ന്നന്‍ ആദ്യ കാച്ച്‌ അങ്ങ്‌ പരസ്യമായി കാച്ചിയത്‌. എന്ത്‌ ഭൂപരിഷ്‌കരണം?


അയിന്റെ കാലം കയിഞ്ഞില്ലേ ഇസ്‌റ്റാ. സഖാക്കള്‌ എന്തൊക്ക്യാ പറേന്നത്‌. വി.എസ്‌ രണ്ടാം ഭൂപരിഷ്‌കരണംന്ന്‌ പറഞ്ഞ്‌ നടക്കുന്നതിലൊന്നും കാര്യമില്ലപ്പാ. എന്നൊക്കെയാണ്‌ അന്ന്‌ ഈ ബാലസ്‌ന്നന്‍ അടിച്ചുവിട്ടത്‌. ഇത്‌ കേട്ട ഉടനെ കരീം മന്ത്രി വിളിച്ചൂ. ബാലസ്‌ന്നാ....ബാലസ്‌ന്നന്‍ ലാപ്‌ടോപ്പില്‌ മുഖം ഒളിപ്പിച്ചു. ങ്ങളെന്ത്‌ പണിയാ കാണിച്ചേ.



അട്‌ത്ത തെരഞ്ഞെടുപ്പിന്‌ വോട്ട്‌ ക്‌ട്ട്വാ ഇങ്ങനൊന്നും പറേല്ലപ്പാ... ഇങ്ങളല്ലെ പറഞ്ഞത്‌ ആധുനിക വല്‍ക്കരണം നഗരവല്‍ക്കരണം, റോഡ്‌ വികസനം തുരുതുരാ വരുംവരുംന്ന്‌. ന്നിട്ടല്ലേന്ന്‌ ങ്ങളോട്‌ ധൈര്യത്തിന്‌ വകുപ്പിന്റെ ഭരണം നടത്തിക്കോളാന്‍ നമ്മള്‌ പറഞ്ഞത്‌. ന്നിട്ടിങ്ങന്യായാ പിന്നെ വോട്ട്‌ കിട്ട്വോന്ന്‌....അതൊന്നും സാരല്യാന്ന്‌ വോട്ട്‌ തെരഞ്ഞെടുപ്പാകുമ്പോഴേക്കും സംഘടിപ്പിക്കാന്ന്‌ പറഞ്ഞ്‌ സമാധാനിപ്പിച്ചു. കരീം മന്ത്രി പത്രസമ്മേളനം നടത്തി. ഭൂപരിഷ്‌കരണം കാലഹരണപ്പെട്ടിട്ടില്ലെന്ന്‌ പറഞ്ഞു. ദെന്തായീ പത്രക്കാര്‌ കളിക്ക്‌ന്ന്‌. ബാലസ്‌ന്നന്‍ പറഞ്ഞത്‌ കാര്യാക്കണ്ടപ്പാ. നമ്മള്‌ പറഞ്ഞില്ലേ, കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കാരല്ലേ നമ്മള്‌. ഭൂപരിഷ്‌കരണം കാലഹരണപ്പെട്വോ.... വ്യക്തിപരല്ലേ ബാലസ്‌ന്നന്റെ കാഴ്‌ചപ്പാട്‌ന്ന്‌.




കേട്ടവര്‍ കേട്ടവര്‍ കോരിത്തരിച്ചു. പത്രസമ്മേളനത്തിന്റെ ഒടുക്കം കരീം മന്ത്രി പ്രതിപക്ഷത്തോട്‌ പടപ്പുറപ്പാടായി... പിന്നെ എല്ലാരും മറന്നു. കുറേ കാലത്തിന്‌ ശേഷാണ്‌ കിനാലൂര്‌, കിനാലൂര്‌ എന്നൊരു സ്ഥലത്തെ കുറിച്ച്‌ കേരളീയര്‍ അറിയുന്നത്‌. തിരുവനന്തപുരം, കോഴിക്കോട്‌, കോട്ടയം, തൃശൂര്‍ എന്നീ അഞ്ച്‌ കോര്‍പറേഷനിലില്ലാത്ത നാല്‌ വരിപ്പാത മെട്രോപൊളിറ്റന്‍ ഗ്രാമമായ കിനാലൂര്‍ തുടങ്ങാന്‍ കുറേ നാട്ടുകാരെ ഒഴിപ്പിക്കാന്‍ വ്യവസായ വകുപ്പ്‌ ഇറങ്ങിത്തിരിച്ചപ്പോഴാണത്‌. എന്റമ്മോ... വികസനം കൊണ്ടരാന്‍ ഇവിടത്തെ നാട്ടുകാര്‌ സമ്മതിക്കണ്ടേ.


ഛെ. നാട്ടുകാരല്ല. പ്രതിപക്ഷം, ഭീകരവാദികള്‍, മാവോയിസ്റ്റുകള്‍... ജനങ്ങള്‍ക്ക്‌ ഇഷ്‌ടം തന്നെ.. ബാലസ്‌ന്നാന്ന്‌ വിളിച്ച്‌ കരീം മന്ത്രി ചാടിപ്പുറപ്പെട്ടെങ്കിലും മുഖ്യന്ത്രി വി.എസ്‌ പാരവച്ച്‌, ആ സര്‍വ്വേ തന്നെ അങ്ങട്‌ പൂട്ടിച്ചു. ഇനിയപ്പോ പിടിപ്പത്‌ പണിയായി. ഇതെല്ലാം തൊട്ടുതടവി പുനരാരംഭിക്കണെങ്കില്‌ പാടാണപ്പാ. ബാലസ്‌ന്നാ...കിനാലൂര്‌ വോട്ട്‌ പ്രശ്‌നാവോന്ന്‌ പറഞ്ഞപ്പോഴാണ്‌ വികസനം, വികസനം എന്ന ഒരു വാക്ക്‌ പറയാന്‍ ബാക്കിയുണ്ടെന്നും അതില്‍ പിടിച്ചുനില്‍ക്കാമെന്നും ഉപദേശം കിട്ടിയത്‌. നാട്ടുകാരെയെല്ലാം ചീത്തവിളിച്ച്‌ വികസനത്തെ കുറിച്ച്‌ സ്വല്‌പം പ്രസംഗിച്ചു. എന്തിന്‌ തിരുവന്തപുരത്ത്‌ സി.ഡിറ്റില്‍ പാട്ടും പാടി നടക്കുന്ന കെ.എം.ഷാജഹാനെ വരെ ചീത്തവിളിച്ചു.


സര്‍വ്വേ എങ്ങനെ തുടരാം എന്ന്‌ ആലോചിച്ചോണ്ടിരിക്കുമ്പോഴാണ്‌ നമ്മുടെ ബാലസ്‌ന്നന്‍ അടുത്ത പണി പറ്റിച്ചത്‌. പാവം കൊക്കോകൊളക്കാരെ കെട്ടുകെട്ടിച്ചതിന്റെ ദു:ഖം അദ്ദേഹത്തിന്‌ പറയേണ്ടിവന്നു. മാത്രല്ല, പെപ്‌സിയെ നിലനിര്‍ത്തിയത്‌ വ്യവസായ വകുപ്പ്‌ വിചാരിച്ചോണ്ട്‌ മാത്രാണെന്നും അദ്ദേഹം അങ്ങ്‌ കാച്ചിക്കളഞ്ഞു. ഇതെല്ലാം കേട്ട്‌ അടുത്തിരിക്കുന്ന നമ്മുടെ എളമരം മന്ത്രി അറിയാതെ വിളിച്ചുപോയി ബാലസ്‌ന്നാ...ഒന്നും ആരും അറിയാതെ പറയാതെ ചെയ്‌തതല്ലേ മ്മള്‌. ന്നിട്ടിപ്പോ ബാലസ്‌ന്നാ നീ ന്നെ ഒറ്റിക്കൊടുക്ക്‌ാ അല്ലേ..


കരീം മന്ത്രി ഉടനെ പത്രക്കാരെ വിളിച്ച്‌ പറഞ്ഞു. സഖാക്കളെ ബാലസ്‌ന്നന്റെ പറച്ചില്‍ വ്യക്തിപരം ന്റെ പറച്ചിലാണ്‌ സര്‍ക്കാര്‍ പരം. ഇതെഴുതിയാ മതിട്ടോ. പത്രക്കാരെ പറഞ്ഞ്‌ വിട്ട്‌ ഉടനെ തിരിഞ്ഞ്‌ എളമരം കരീം മന്ത്രി തിരിഞ്ഞോടി ടാ ബാലസ്‌ന്നാ...

Read more...
Related Posts with Thumbnails

  © K.V.MADHU 2009 Blogger Theme by Ourblogtemplates.com 2008

Back to TOP