Thursday, May 20, 2010

എന്താ മുഖ്യമന്ത്രീ മാതൃകയാകാത്തത്‌?


പണ്ടൊരു കള്ളുകുടിയനായ മകന്റെ കഥയുണ്ട്‌. താന്‍ പിതാവിനേക്കാള്‍ നല്ലവനാണ്‌ എന്ന്‌ വരുത്തിത്തീര്‍ക്കാന്‍ അച്ഛനെ പലയിടത്തും അധിക്ഷേപിക്കുക എന്നത്‌ പതിവാക്കിയിരുന്നു. ഒരു ദിവസം വീട്ടില്‍ എല്ലാവരും ഇരിക്കവേ അവന്‍ പറഞ്ഞു.
എന്റ്‌ സുഹൃത്തിന്റെ അച്ഛനെ നോക്ക്‌, ആയാള്‍ എത്ര നല്ലവനാണ്‌. അയാള്‍ കള്ളുകുടിക്കില്ല, പെണ്ണ്‌പിടിക്കില്ല. വൃത്തികെട്ട ശീലങ്ങളില്ല. അയാള്‍ എത്ര നല്ലവനാണമ്മേ.. അയാള്‍ എല്ലാ അച്ഛനും മാതൃകയാണമ്മേ..ഇതെല്ലാം കേട്ട്‌ നല്ലവനായ അവന്റെ അച്ഛന്‍ നിസ്സഹായനായി നില്‍ക്കുന്നുണ്ടായിരുന്നു.
അതിന്‌ നിന്റെ അച്ഛന്‍ നല്ലവനല്ലേ മോനേ അതൊക്കെ എന്തിനാണിവിടെ പറയുന്നത്‌ എന്ന്‌ ചോദിച്ച അമ്മയോട്‌ അവന്‍ പറഞ്ഞത്‌.
അതല്ല, അമ്മേ അവന്റെ അച്ഛന്‍ നല്ലവനാ കള്ള്‌കുടിക്കില്ല, പെണ്ണ്‌പിടിക്കില്ല..
ഹോ ഹാഹഹാ....
ഈ കഥയോര്‍മിക്കാന്‍ കാരണം ദുര്‍വ്യാഖ്യാനങ്ങളേത്‌ വ്യാഖ്യാനങ്ങളേത്‌ എന്ന്‌ തിരിച്ചറിയാന്‍ സമ്മതിക്കാത്ത തരത്തില്‍ ഇടപെടുന്ന രാഷ്‌ട്രീയ വിവാദങ്ങളോടൊപ്പമാണ്‌ ചില ദിവസങ്ങളില്‍ മലയാളികള്‍ കടന്നുപോകുന്നത്‌ എന്ന വസ്‌തുതയാണ്‌.
സി.പിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇ.കെ.നായനാര്‍ ജന്മദിനത്തില്‍ നടത്തിയ പ്രസംഗമാണ്‌ വിവാദത്തിനടിസ്ഥാനമായത്‌. പിണറായി അനുസ്‌മരണ പ്രസംഗത്തില്‍ ഉഗ്രന്‍ പ്രസംഗം കാച്ചിവിട്ടു. നായനാരെ പോലെ മഹാനില്ല.
ടീം ലീഡര്‍, സ്വന്തക്കാരെ (കൂടെയുള്ളവരെ) സംരക്ഷിക്കുന്നു. തന്റെ അഭിപ്രായം ഭൂരിപക്ഷം എതിര്‍ത്താല്‍ നായനാര്‍ തിരുത്തും, പാര്‍ട്ടിയോട്‌ വിട്ടുവീഴ്‌ച ചെയ്യും...അങ്ങനെയങ്ങനെ. അതൊക്കെ ശരി തന്നെ മറ്റൊന്ന്‌ കൂടി പറഞ്ഞു. നമ്മുടെ പാര്‍ട്ടിയുടെ മുഖ്യമന്ത്രിമാര്‍ നായനാരെ മാതൃകയാക്കണം.
ചുരുക്കത്തില്‍ വി.എസ്‌ അച്യുതാനന്ദന്‍ എന്ന നിലവിലുള്ള മുഖ്യമന്ത്രി നായനാരെ മാതൃകയാക്കണം എന്നാണ്‌ പറഞ്ഞത്‌. പ്രസംഗത്തില്‍ വി.എസിന്റെ പേര്‌പോലും പരാമര്‍ശിച്ചിട്ടില്ല. പിന്നെങ്ങനെ വി.എസിനുള്ള വിമര്‍ശനമാകും എന്ന്‌ പിണറായിക്ക്‌ മനസ്സിലായിട്ടില്ല. ശരിയല്ലേ. ഈ പത്രക്കാര്‌ എന്ത്‌ പരിപാടിയാണ്‌ കാണിച്ചത്‌. ദേ മാന്യത വിട്ടാല്‍ നമ്മളും അത്‌ വിടും.
ഇപ്പോ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ടീം മാറിയാണ്‌ കളി. എതിര്‍ടീമിന്‌ വേണ്ടി കളിക്കുകയാണോ എന്ന്‌ പുറത്തിരിക്കുന്ന ക്യാപ്‌റ്റന്‌ സംശയം തുടങ്ങിയിട്ട്‌ കാലമേറെയായി. ആലോചിച്ചുനോക്കിയാലാണ്‌ കാര്യം
1.ആ കിനാലൂര്‌ ഞമ്മന്റെ ചില സുഹൃത്തുക്കള്‌ കുറേ സ്ഥലം വാങ്ങിയിട്ടിട്ടുണ്ട്‌. അത്‌ നല്ല വിലക്ക്‌ വിറ്റ്‌ പയ്യന്മാര്‌ നന്നായിക്കോട്ടേന്ന്‌ വിചാരിച്ച്‌ ഒരു ഫോര്‍ വരി പാത കൊണ്ടുവരാന്‍ നോക്കിയപ്പോ ഈ ചങ്ങായി എതിര്‍ത്തു.
2. കുറേ ആളുകളെ പോലീസ്‌ പിന്നാലെ പോയും വീട്‌ കയറിയും ആക്രമിച്ചതിനെ മുഖ്യമന്ത്രി ന്യായീകരിച്ചില്ല.
3. ദേശീയ പാതയില്‍ പോലും നാലുവരിയില്ലാത്ത കേരളത്തിലെ കിനാലൂര്‌ എന്ന കുഗ്രാമത്തില്‍ ഇത്രേം വെല്യ വികസനത്തിന്‌ വഴി തൊറന്ന കരീം മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിച്ചില്ല.
4. കരീമിനെ പാക്കിസ്ഥാന്‍ ടീമിലേ മെമ്പര്‍ എന്ന പോലെയാണ്‌ മുതിര്‍ന്ന മുന്‍ പോളിറ്റ്‌ ബ്യൂറോ അംഗം കാണുന്നത്‌.
5. പത്രക്കാരോട്‌ ചില കാര്യങ്ങളില്‍ തര്‍ക്കിക്കുന്നില്ല. ലാവ്‌ലിന്‍, കിനാലൂര്‌, റിയല്‍ ഏസ്റ്റേറ്റ്‌ തുടങ്ങിയ കാര്യങ്ങളില്‍ തര്‍ക്കിക്കുന്നില്ല. പിന്നെന്ത്‌ മുഖ്യമന്ത്രി.
ഇക്കാര്യത്തില്‍ നായനാരല്ലാതെ പിന്നാരാ മാതൃക. നായനാര്‍ എപ്പോഴും സംരക്ഷിക്കും. ട്രഷറി കാലിയാക്കി കണ്ണും മിഴിച്ചിരുന്നപ്പോ ശിവദാസമേനോനെ സംരക്ഷിച്ചു. ലാവ്‌ലിന്‍ തോന്നിയവാസം വന്നപ്പോ പിണറായി വിജയനെ സംരക്ഷിച്ചു. ഐസ്‌ക്രീം പെണ്‍വാണിഭക്കേസില്‍ നിര്‍ണായക തെളിവായ ഡയറിയിലെ പേജ്‌ കീറിയ കേസില്‍ കണ്ണടച്ചു. ഇനിയുമുണ്ട്‌. നായനാരെ പോലെ ഒരു മുഖ്യമന്ത്രി മാതൃക വേറെയുണ്ടോ...വി.എസ്‌ ആണേല്‌ മൂന്നാര്‍, റിയല്‍ ഏസ്റ്റേറ്റ്‌, കിനാലൂര്‌.. ഇതിലൊന്നും അഡ്‌ജസ്റ്റ്‌ ചെയ്യുന്നില്ല.
മാതൃകയാക്കണേ സഖാവേ എന്നാണ്‌ പറഞ്ഞത്‌. ഇതിപ്പോ ഡി റെയ്‌ഡ്‌ വന്നപ്പോ കോടിയേരി മന്ത്രിയെ സംരക്ഷിച്ചില്ല, മൂന്നാര്‍ വന്നപ്പോ മന്ത്രിമാരെയാരെയും സംരക്ഷിച്ചില്ല, കിനാലൂര്‌ വന്നപ്പോ കരീമിനെ സംരക്ഷിച്ചില്ല. മുഖ്യമന്ത്രി ഈ ടീമിലല്ലേ. പണ്ടൊരിക്കല്‍ അയല്‍പക്കത്തെ അച്ഛന്റെ മേന്മകള്‍ പറഞ്ഞ മകന്റെ സ്ഥിതി, തന്നെ കഷ്‌ടം കഷ്‌ടമേ കഷ്‌ടം...

Read more...

Thursday, April 1, 2010

ബോംബിനായി ശവകുടീരവും തോണ്ടി...

കണ്ണൂരില്‍ ബോംബ്‌ മൊത്തക്കച്ചവടമായി വില്‍ക്കുന്ന കഥാപാത്രത്തെ പണ്ട്‌ ശ്രീനിവാസന്‍അവതരിപ്പിച്ചപ്പോള്‍(നരേന്ദ്രന്‍മകന്‍ ജയകാന്തന്‍ വക) തമാശയായെടുത്ത്‌ വയറുനിറയെ ചിരിച്ചെങ്കിലും അതില്‍ അത്രവലിയ സത്യമുണ്ടാകില്ലെന്നാണ്‌ പലരും കരുതിയത്‌. അതിശയോക്തിയാകും ശ്രീനിവാസനല്ലേ എന്ന്‌ ചോദിച്ചവരാണ്‌ അധികവും. എന്നാല്‍ ഇപ്പോള്‍ തലശേറിയില്‍ ഒരുരക്തസാക്ഷിയുടെ സ്‌മൃതിമണ്‌ഡപത്തില്‍ കുഴിച്ചിട്ട ബോംബ്‌ പോലീസ്‌ പൊട്ടിച്ചുകളയുന്നത്‌ ടെലിവിഷന്‍ ചാനലുകളില്‍ കണ്ട്‌ മലയാളികള്‍ അതിശയിച്ചു. പഴയ ശ്രീനിവാസന്‍തമാശ വീണ്ടും ഓര്‍ത്തു.


വ്യാഴാഴ്‌ചയാണ്‌ തലശേരിയില്‍ ആര്‍ എസ്‌ എസ്‌ രക്തസാക്ഷിയുടെ സ്‌മാരകത്തിനകത്ത്‌ ബോംബുണ്ടെന്ന്‌ സംശയം തോന്നി പോലീസ്‌ സ്‌മൃതി മണ്‌ഡപം പൊളിച്ചത്‌. രണ്ട്‌ ബോംബുകളാണ്‌ അവിടെ നിന്ന്‌ കണ്ടെടുത്തത്‌. ബുധനാഴ്‌ച വൈകീട്ട്‌ നടത്തിയ പരിശോധനയില്‍ സ്റ്റീല്‍ ബോംബുകളുടെ സാന്നിധ്യം കണ്ടെത്തിയ ശവകുടീരം പോലീസാണ്‌ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകന്റെ ശവകുടീരം പൊളിച്ചത്‌. അഞ്ചുവര്‍ഷം മുമ്പ്‌ ബോംബേറിലും അക്രമത്തിലും കൊല്ലപ്പെട്ട മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരജിന്റെ പേരില്‍ മുഴപ്പിലങ്ങാട്‌ പൊതുശ്‌മശാനത്തില്‍ നിര്‍മിച്ച സ്‌മൃതികുടീരമാണ്‌ വ്യാഴാഴ്‌ച കാലത്ത്‌ എടക്കാട്‌ പോലീസ്‌ പൊളിച്ചുനീക്കിയത്‌.



ചെത്തുകല്ലിലും ഇഷ്ടികയിലും നിര്‍മിച്ച കല്ലറക്കുള്ളില്‍ നിന്നും രണ്ട്‌ സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. ഇവയില്‍ ഒന്ന്‌ കാലപഴക്കത്താല്‍ ദ്രവിച്ചതും രണ്ടാമത്തേത്‌ ഉഗ്രമാരകശേഷിയുള്ളതുമായി നടന്നു. ഇത്‌ സ്ഥലത്ത്‌ വെച്ചുതന്നെ ബോംബ്‌ സ്‌ക്വാഡ്‌ നിര്‍വീര്യമാക്കി. പൊതുശ്‌മശാനത്തില്‍ സി പി എം നേതാവ്‌ പടന്നക്കണ്ടി ചന്ദ്രന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചനയുടെ ഒരുക്കങ്ങള്‍ക്കായെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബുധനാഴ്‌ച വൈകീട്ടാണ്‌ ആര്‍ എസ്‌ എസ്‌ പ്രവര്‍ത്തകന്റെ ബലികുടീരത്തില്‍ സ്റ്റീല്‍ബോംബ്‌ കണ്ടെത്തിയത്‌. കുടീരത്തില്‍ പതിച്ച ടൈല്‍സ്‌ തകര്‍ന്നത്‌ ശ്രദ്ധിച്ചപ്പോഴാണ്‌ പൊട്ടിയ ഭാഗത്ത്‌ സ്റ്റീല്‍ ബോംബ്‌ കാണപ്പെട്ടതത്രെ. ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന്‌ സ്ഥലത്തെത്തിയ എടക്കാട്‌ പോലീസ്‌ ബോംബ്‌ കസ്റ്റഡിയിലെടുത്തു. പഴക്കമേറെയുള്ളതിനാല്‍ നിര്‍മിച്ച സ്റ്റീല്‍ പാത്രം പോലും ദ്രവിച്ചിരുന്നു. തുടര്‍ന്ന്‌ കണ്ണൂരില്‍ നിന്നും ബോംബ്‌ സ്‌ക്വാഡെത്തി നടത്തിയ പരിശോധനയില്‍ ശവകുടീരത്തിനുള്ളില്‍ കൂടുതല്‍ ബോംബുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞു.



ഇതോടെ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ ഇന്നലെ സ്‌മൃതികുടീരം പൊളിച്ചു പരിശോധിക്കുകയായിരുന്നു. കണ്ണൂര്‍ സിറ്റി സി ഐ. ബി ഗോപകുമാര്‍ പോലീസ്‌ നടപടികള്‍ക്ക്‌ നേതൃത്വം നല്‍കി. കൊല്ലപ്പെട്ട സൂരജിന്റെ അച്ഛനും സഹോദരനും കുടീരം പൊളിക്കുമ്പോള്‍ സ്ഥലത്തെത്തിയിരുന്നു. വിവരം നല്‍കിയിട്ടും സംഘപരിവാര്‍ നേതാക്കള്‍ എത്തിയില്ലെന്ന്‌ പോലീസ്‌ പറഞ്ഞു. അങ്ങനെ ശവക്കല്ലറയിലും ബോംബ്‌ കണ്ടെത്തി. രക്തസാക്ഷിയുടെ ലക്ഷ്യം നടപ്പാക്കാന്‍ പിന്‍ഗാമികള്‍ സ്വീകരിച്ച വഴികളേ. എന്തായാലും പ്രായമുള്ളവര്‍ പറയുന്നത്‌ കേള്‍ക്കുക. ശിവ, ശിവ!!!. ഓ പാവം ശിവന്‍ എന്തുപിഴച്ചു. പിഴച്ചത്‌ നമ്മളല്ലേ. നമ്മുടെ പ്രസ്ഥാനങ്ങളല്ലേ...

Read more...
Related Posts with Thumbnails

  © K.V.MADHU 2009 Blogger Theme by Ourblogtemplates.com 2008

Back to TOP