Sunday, May 30, 2010

കെ.ഇ.എന്‍ മുഖം മൂടി മാറ്റിയപ്പോള്‍...

പുരോഗമന കലാസാഹിത്യ സംഘം എന്ന സംഘടന പുകസ എന്ന ചുരുക്കപ്പേരിലാണ്‌ അറിയപ്പെടുന്നത്‌. കേരളത്തില്‍ പുരോഗമനാത്മകമായ നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുള്ള സംഘടനയാണ്‌ പുകസ. സ്വത്വരാഷ്‌ട്രീയത്തിന്റെ വക്താക്കളാകാന്‍ പുകസ നേതൃത്വത്തിലുള്ള കെ.ഇ.എന്‍ കുഞ്ഞഹമ്മദിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കച്ച കെട്ടിയിറങ്ങിപ്പുറപ്പെട്ടിരിക്കുന്നു.


കഴിഞ്ഞ ദിവസം സ്വത്വ രാഷ്‌ട്രീയം, സ്വത്വരാഷ്‌ട്രീയം എന്ന വാക്ക്‌ ചാനലുകളിലും മറ്റ്‌ സകലമാന മാധ്യമങ്ങളിലും മുഴങ്ങിക്കേള്‍ക്കുമ്പോ സാധാരണക്കാര്‍ എന്താണെന്ന്‌ മനസ്സിലാകാതെ ചുറ്റിപ്പോയി. എന്നാല്‍ ആര്‍ക്കും മനസ്സിലാകാത്ത നിലയില്‍ പണ്ടൊരിക്കല്‍ വി.എസ്‌ അച്യുതാനന്ദനെ നിരന്തരം ചീത്ത വിളിച്ചുകൊണ്ടിരിക്കുകയും സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ ചാവേറായി രംഗത്തെത്തുകയും ചെയ്‌ത കെ.ഇ.എന്‍ കുഞ്ഞഹമ്മദാണ്‌ നേതൃത്വത്തിലുള്ളത്‌ എന്നതിനാല്‍ എല്ലാവര്‍ക്കും എന്തോ ഗൂഢലക്ഷ്യം മണത്തിരുന്നു. പ്രായോഗിക രാഷ്‌ട്രീയത്തിന്റെ പേരിലും നേതൃത്വത്തിലുള്ള ചിലര്‍ക്ക്‌ സ്‌തുതിപാടുന്നതുകൊണ്ടും പാര്‍ട്ടിയുടെ സൈദ്ധാന്തികരായും അഭ്യുദയകാംക്ഷികളായും ചിലര്‍ തെറ്റായി കൊണ്ടുനടന്ന മുഖങ്ങള്‍ ജീര്‍ണതയുടെ പ്രതിരൂപങ്ങളാണെന്ന്‌ തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്‌. അത്തരത്തിലൊരു മുഖമാണ്‌ കെ.ഇ.എന്നും പി.കെ.പോക്കറും പ്രകടിപ്പിക്കുന്നത്‌.
സ്വത്വരാഷ്‌ട്രീയത്തിന്റെ തിരിവുകളിലേക്ക്‌ കണ്ണുകാണാതെ കടന്നുചെല്ലാന്‍ വയ്യ. എന്നാല്‍ അതെന്താണെന്ന്‌ മനസ്സിലാക്കാനുള്ള ശ്രമം നടത്താം.
എന്താണ്‌ സ്വത്വരാഷ്ട്രീയം
സ്വത്വരാഷ്‌ട്രീയം അക്ഷരാര്‍ത്ഥത്തില്‍ വംശീയവും മതപരവുമായ രാഷ്‌ട്രീയമാണ്‌. സ്വത്വരൂപവല്‍ക്കരണത്തിനിടയാക്കിയ സാഹചര്യം അത്‌ മതമായാലും ജാതിയായാലും വംശയമായാലും അതിന്റെ അടിസ്ഥാനത്തിലുള്ള രാഷ്‌ട്രീയം പൊതുസമൂഹത്തിന്‌ അസ്വീകാര്യമാണ്‌. അതുകൊണ്ടാണ്‌ വര്‍ഗീയ കക്ഷികള്‍ക്ക്‌ മുഖ്യധാരയില്‍ ഒരിക്കലും അംഗീകാരം ലഭിക്കാത്തത്‌. മതത്തിന്റെ അടിസ്ഥാനത്തില്‍ തുല്യതയെന്നതാണ്‌ അത്യന്തികമായി ഇവരുടെ മുദ്രാവാക്യം. സ്വത്വം ഒന്നാണ്‌ എന്നതിന്റെ പേരില്‍ ഒരു പ്രത്യേക മതത്തില്‍ പെട്ട കൂലിപ്പണിക്കാരനും ബിസിനസ്സുകാരനും ഒരേ പരിഗണന നല്‍കുന്നത്‌ മാര്‍ക്‌സിസ്റ്റ്‌ സാമൂഹികാവസ്ഥയില്‍ നിതിയല്ല. ആ അര്‍ത്ഥത്തില്‍ സ്വത്വവാദവും നിതിമത്തല്ലന്ന്‌ പറയേണ്ടിവരും.
വര്‍ഗരാഷ്ട്രീയമാണ്‌ മാര്‍ക്‌സിസ്റ്റ്‌ സംഘടനകളുടെ അടിത്തറ. എന്നാല്‍ വര്‍ഗീയ രാഷ്‌ട്രീയമായി മതവും ജാതിയും ന്യൂനപക്ഷപ്രീണനവും പാര്‍ട്ടിയില്‍ ഇടപെടാന്‍ തുടങ്ങിയതോടെയാണ്‌ സ്വത്വരാഷ്‌ട്രീയവാദം ബലപ്പെട്ടത്‌. ഇരകളുടെ രാഷ്ട്രീയം എന്ന പേരില്‍ വംശീയതയും വര്‍ഗീയതയും ശക്തമാകുന്ന പ്രവണതയെ ദശകങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ എതിര്‍ക്കപ്പെട്ടിരുന്നുവെങ്കിലും കെ.ഇ.എന്നിനെയും പോക്കറെയും പോലുള്ളവരുടെആധ്യപത്യം മൂലം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ആശയം കടന്നുവന്നത്‌ ന്യൂനപക്ഷ പ്രീണനത്തിന്റെ വഴിയിലൂടെയായിരുന്നു.
വര്‍ഗപരമായി സംഘടിക്കുന്നതിനു പകരം സാമുദായികമായോ, വംശീയമായോ സംഘടിക്കാമെന്ന ആശയമാണ്‌ സ്വത്വരാഷ്ട്രീയം. 2002ല്‍ ഗുജറാത്തിലുണ്ടായ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ്‌ കേരളത്തില്‍ ഈ ആശയത്തിന്‌ പ്രാധാന്യം കൈവരുന്നത്‌. അത്‌ എടുത്തുപയോഗിച്ചതാകട്ടെ ഇടതുപക്ഷവും. കെ.ഇ.എന്‍. കുഞ്ഞഹമ്മദ്‌ ഉള്‍പ്പെടെയുള്ള പുരോഗമന സാഹിത്യസംഘം പ്രവര്‍ത്തകര്‍ ഈ കാഴ്‌ചപ്പാടോടെ ഗുജറാത്ത്‌ സന്ദര്‍ശിച്ചു. ഇരകളുടെ മാനിഫെസ്‌റ്റോ എന്ന പേരില്‍ കെ.ഇ.എന്‍. ഒരു പുസ്‌തകം എഴുതി.
വോട്ടുബാങ്ക്‌ ലക്ഷ്യമിട്ട്‌ മതന്യൂനപക്ഷ പ്രീണനത്തിന്റെ തന്ത്രങ്ങള്‍ തേടുകയായിരുന്ന സി.പി.എമ്മിലെ ഔദ്യോഗിക വിഭാഗം ഇരകളുടെ രാഷ്ട്രീയത്തിന്‌ മൗനമായി അംഗീകാരം നല്‍കി. വി.എസ്‌. അച്യുതാനന്ദന്‍ പക്ഷം ശക്തമായി ഇതിനെതിരെ നിലകൊണ്ടു. അതുകൊണ്ടുതന്നെ വി.എസിനെ ഇല്ലായ്‌മ ചെയ്യുക എന്ന അജണ്ട ഇവരുടെ മുന്നിലുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ്‌ കെ.ഇ.എന്‍ അടക്കമുള്ള ചിലനേതാക്കള്‍ പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിന്‌ വേണ്ടിയെന്ന പേരില്‍ വി.എസിനെ തരം താഴ്‌ത്തിക്കെട്ടാന്‍ നിരന്തരം ശ്രമിച്ചത്‌. അന്ന്‌ പാര്‍ട്ടി നേതാക്കളൊക്കെ കെ.ഇ.എന്നനൊപ്പമായിരുന്നുവെന്നത്‌ കാലം മറന്നിട്ടില്ല. കെ.ഇ.എന്നും പി.കെ. പോക്കറും പിണറായി പക്ഷത്തിന്റെ ശക്തരായ വക്താക്കളായും സ്വത്വരാഷ്ട്രീയത്തിന്റെ സൈദ്ധാന്തികരായും നിലകൊണ്ടതും ഇതിനായാണ്‌. സ്വത്വരാഷ്‌ട്രീയ വക്താക്കള്‍ ലോകത്തിലെല്ലായിടത്തും ആദ്യഘട്ടത്തില്‍ മുഖം മൂടിയണിഞ്ഞാണ്‌ രംഗത്തെത്തിയിട്ടുള്ളത്‌.
പശ്ചാത്തലം
കാലങ്ങളായി കേരളത്തിലെ ഒരു വിഭാഗം ഉയര്‍ത്തിക്കൊണ്ടുവരുന്ന ആശയമാണ്‌ സ്വത്വരാഷ്‌ട്രീയം എന്നത്‌. സി.പി.എമ്മില്‍ ആധിപത്യം നേടി ഔദ്യോഗിക പക്ഷത്തിന്റെ സ്വീകാര്യതയുണ്ടെങ്കില്‍ എന്തും നടക്കും എന്ന തെറ്റിദ്ധാരണയാണ്‌ ഇത്തരക്കാരെ നയിച്ചത്‌. പി.കെ.പോക്കറും കെ.ഇ.എന്നും ആദ്യം ചെയ്‌തത്‌ അതാണ്‌. ലാവ്‌ലിന്‍ കേസിലും വി.എസ്‌ വിരുദ്ധതയുടെ കാര്യത്തിലും സി.പി.എമ്മില്‍ ഔദ്യോഗിക പക്ഷനിലപാടെടുത്ത്‌ സംസ്ഥാനസെക്രട്ടറിക്ക്‌ വേണ്ടി ചാവേറുകളായി. എന്നാല്‍ പണ്ട്‌ മുതലേ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന സ്വത്വരാഷ്‌ട്രീയ നിലപാടുകള്‍ ഇവര്‍ ഇപ്പോള്‍ ശക്തമായി പുറത്തെടുക്കുകയാണ്‌.
ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം എം.വി.ഗോവിന്ദന്‍ മാസ്റ്ററാണ്‌ സ്വത്വരാഷ്‌ട്രീയ ചര്‍ച്ചകള്‍ ഇത്ര സജീവമായി പുറത്തെടുത്തത്‌. ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ സ്വത്വര ാഷ്ട്രീയത്തിനെതിരെ ശക്തമായി അദ്ദേഹം പ്രതികരിച്ചു. ദേശാഭിമാനി റസിഡന്റ്‌ എഡിറ്റര്‍ പി. രാജീവ്‌ മെയ്‌ രണ്ടാംലക്കം ദേശാഭിമാനി വാരികയില്‍ എഴുതിയ സ്വത്വരാഷ്ട്രീയത്തെക്കുറിച്ചുതന്നെ എന്ന ലേഖനത്തിലും ഈ ആശയത്തിനെതിരായ ശക്തമായ മുന്നറിയിപ്പായിരുന്നു. കെ.ഇ.എന്നിനൊപ്പം ഇരകളുടെ രാഷ്ട്രീയം എന്നപേരില്‍ വംശീയ രാഷ്‌ട്രീയത്തിനായി വാദിക്കുന്ന പി.കെ. പോക്കര്‍ക്കുള്ള പരോക്ഷ മറുപടിയായാണ്‌ പി. രാജീവിന്റെ ലേഖനം വായിക്കപ്പെട്ടത്‌. പി.കെ.പോക്കര്‍ ഓറ മാസികയിലെഴുതിയ ലേഖനത്തിലാണ്‌ സ്വത്വരാഷ്ട്രീയ ആശയത്തെ ന്യായീകരിക്കുന്നത്‌.
ജമാഅത്തെ ഇസ്‌ലാമിയെ സി.പി.എം. അസന്ദിഗ്‌ധമായി തള്ളിപ്പറഞ്ഞതോടെ പാര്‍ട്ടിയില്‍ സ്വത്വരാഷ്ട്രീയത്തിനെതിരായ ചിന്തകള്‍ക്ക്‌ ബലം ലഭിക്കുകയും ചെയ്‌തുകഴിഞ്ഞു.പു.ക.സ പ്രവര്‍ത്തകര്‍ ഇതാദ്യമായി ഇടതുപക്ഷത്തുനിന്നുതന്നെ ആക്രമിക്കപ്പെടുന്നുവെന്നും സ്വത്വരാഷ്ട്രീയചര്‍ച്ചയെ എതിര്‍ക്കുന്നവരാണ്‌ ഇത്‌ ചെയ്യുന്നതെന്നും കെ.ഇ.എന്‍. വെട്ടിത്തുറന്നു പറഞ്ഞതിന്റെ പശ്ചാത്തലം ഇതാണ്‌.
കാഴ്‌ചപ്പാടുകള്‍ കടലാസില്‍ എഴുതിവെക്കാനുള്ളതല്ല എന്ന്‌ അദ്ദേഹം പറഞ്ഞത്‌ ദേശാഭിമാനി പത്രത്തിലും വാരികയിലും വന്ന ലേഖനങ്ങളെ ഉദ്ദേശിച്ചാണ്‌.. വേദികളില്‍ ആജീവനാന്തം സംഘത്തിന്റെ അഭിപ്രായംതന്നെ പറയാന്‍ നിര്‍ബന്ധിക്കരുത എന്നും മുന്‍ ചരിത്രം മറന്ന്‌ നിലപാടുകള്‍ സ്വീകരിക്കരുത്‌ എന്നും പറഞ്ഞതില്‍ ഉദ്ദേശിച്ചത്‌ എം.എന്‍. വിജയന്‍മാഷുടെ സമീപനത്തെയാണെന്ന്‌ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്‌. പു.ക.സയില്‍ നിന്നുകൊണ്ടുതന്നെ അദ്ദേഹം സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ വിജയന്‍ മാഷ്‌ ശക്തമായി എതിര്‍ത്തിരുന്ന സ്വത്വരാഷ്‌ട്രീയവാദമാണ്‌ കെ.ഇ.എന്‍ ഉയര്‍ത്തുന്നത്‌ എന്നവസ്‌തുത ഒരു വലിയ വൈരുദ്ധ്യമായി നിലനില്‍ക്കുന്നു.
സമകാലിക സംഘര്‍ഷങ്ങള്‍
ഇരകളുടെരാഷ്‌ട്രീയം എന്ന കാഴ്‌ചപ്പാടോടെ ന്യൂനപക്ഷസംഘടനകളുമായി പലകാലഘട്ടങ്ങളില്‍ സിപിഎം അടുത്തിരുന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി.ഡി.പിയുമായി സി.പി.എം. ഉണ്ടാക്കിയ ബന്ധമാണ്‌ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക്‌ നയിച്ചത്‌. ഇത്‌ സമൂഹത്തില്‍ നിന്ന്‌ ശക്തമായ എതിര്‍പ്പ്‌ മാത്രമല്ല സിപിഎമ്മിന്റെ മതേതര മുഖച്ഛായക്ക്‌ മങ്ങലേല്‍പ്പിക്കുകയും ചെയ്‌തിരുന്നു. പാര്‍ട്ടിക്കകത്ത്‌ തന്നെ പൊട്ടിത്തെറികളുണ്ടായി.
തീവ്രമുസ്‌ലിം പ്രസ്ഥാനങ്ങളുമായുള്ള ബന്ധം പുനഃപരിശോധിക്കാന്‍ പാര്‍ട്ടി ഒരുങ്ങിയതിന്റെ തുടര്‍ച്ചയാണ്‌ ജമാഅത്തെ ഇസ്‌ലാമി, പി.ഡി.പി., സോളിഡാരിറ്റി എന്നിവയെ ഇപ്പോള്‍ തള്ളിപ്പറയാന്‍ തയ്യാറായത്‌.ഇഈ സാഹചര്യത്തിലാണ്‌ ഔദ്യോഗിക പക്ഷനേതാക്കള്‍ തന്നെ സ്വത്വരാഷ്ട്രീയത്തെ പരസ്യമായി തള്ളിപ്പറഞ്ഞത്‌. പി.കെ. പോക്കര്‍ ഡയറക്ടറായ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ കോഴിക്കോട്ട്‌ നടത്തിയ പുസ്‌തകോത്സവവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന ആരോപണത്തില്‍ പാര്‍ട്ടി പിന്തുണ നല്‍കാതിരുന്നത്‌ ശ്രദ്ധേയമാണ്‌.
ഉപസംഹാരം
എന്തായാലും സിപിഎം പോലുള്ള ഒരു പാര്‍ട്ടിക്ക്‌ അധികകാലം ഇത്തരം താത്വികമായ എതിര്‍ കാഴ്‌ചപ്പാടുകളെ എന്തിന്റെ പേരിലായാലും കൊണ്ടുനടക്കാന്‍ കഴിയില്ല. പ്രായോഗികതയുടെയും നിലനില്‍പ്പിന്റെയും പേരില്‍ കെ.ഇ.എന്നിനെ പോലുള്ള ചാവേറുകളെ വളര്‍ത്തിയെടുക്കുമ്പോള്‍ ഇനിയെങ്കിലും ഉന്നതരായ നേതാക്കള്‍ പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്‌.

Read more...

Saturday, May 29, 2010

ഇനി ഒളിപ്പോര്‌ തുടങ്ങാം മാധ്യമങ്ങള്‍ക്കെതിരെ..

പാര്‍ട്ടി ക്ലാസെടുത്ത്‌ മടുത്ത പാര്‍ട്ടിയാണ്‌ സിപിഎം. പണ്ടൊക്കെ രാവ്‌ വെളുക്കുവോളം ഇരിക്കുമായിരുന്ന ബ്രാഞ്ച്‌ യോഗങ്ങള്‍ ഇപ്പോള്‍ അജണ്ട വായിച്ച്‌ കൂട്ടിച്ചേര്‍ക്കണോ എന്ന്‌ ചോദിച്ച്‌ കണക്കവതരിപ്പിച്ച്‌ എതിരഭിപ്രായമുണ്ടോ എന്ന്‌ ചോദിച്ച്‌ പിരിച്ചുവിട്ടു എന്ന അവസാന വാക്ക്‌ കേട്ട്‌ മിനിട്ടുകള്‍ക്കുള്ളില്‍ പിരിഞ്ഞ്‌പോകുക എന്ന പതിവിലെത്തിയിരിക്കുന്നു. പക്ഷേ ഒന്നുണ്ട്‌ മാധ്യമങ്ങള്‍ക്കെതിരെ റണ്ട്‌ വാക്ക്‌ ബ്രാഞ്ച്‌ യോഗത്തിനെത്തുന്ന എല്‍.സി(ലോക്കല്‍കമ്മറ്റി) മെമ്പര്‍ പറയും. കാരണം ഇന്ന്‌ ആഗോളവല്‍ക്കരണമോ അഴിമതിയോ അമേരിക്കന്‍ സര്‍വ്വാധിപത്യമോ ഒന്നുമല്ല പ്രശ്‌നം. ഇപ്പോള്‍ പ്രധാന പ്രശ്‌നം മാധ്യമമാഫിയകളാണ്‌.


അവര്‍ എഴുതി വിടുന്ന കാര്യങ്ങള്‍ വല്ലാതെ ചൊറയുണ്ടാക്കുന്നുണ്ട്‌. അതെല്ലാം ഓരോ സിന്‍ഡിക്കേറ്റുകളാണെന്ന്‌ പറഞ്ഞുനോക്കിയിട്ടൊന്നും ഫലമില്ല. ഇപ്പോള്‍ താഴെ തട്ടുമുതല്‍ മാധ്യമങ്ങള്‍ക്കെതിര്‌ ക്ലാസ്‌ കൊടുക്കാനുള്ള തത്രപ്പാടിലാണ്‌. അതിന്റെ ഭാഗമായി സിപിഎം സംസ്ഥാനതലത്തില്‍ തന്നെ ക്ലാസ്‌ കൊടുത്തുതുടങ്ങി. മാധ്യമ സാക്ഷരത എന്നാണ്‌ പേരിട്ടുവിളിക്കുന്നത്‌. ഏതൊക്കെ പത്രം വായിക്കണം, ഏതൊക്കെ സീരിയല്‍ കാണണം എന്നൊക്കെ അവര്‍ പറഞ്ഞുതരും. അല്ലാത്തവയൊക്കെ മാധ്യമമാഫിയയുടെ ഭാഗം. കടന്നാക്രമണങ്ങളെ ചെറുക്കണ്ടേ...


പാര്‍ട്ടിയിലും പോഷകസംഘടനകളിലുമായി അണികള്‍ക്കിടയില്‍ പ്രത്യേക മാധ്യമ അവബോധ പരിപാടികളാണ്‌ ആവിഷ്‌കരിക്കുന്നത്‌. നിലവില്‍ വിവിധ പോഷക സംഘടനാ ഭാരവാഹികള്‍ക്കായി തിരുവനന്തപുരം ഇ.എം.എസ്‌ അക്കാദമിയില്‍ നടന്നുവരുന്ന പ്രതിമാസ പരിശീലന ക്ലാസുകള്‍ക്കു പുറമേ മാധ്യമ വിമര്‍ശനങ്ങളെ മറികടക്കാന്‍ കീഴ്‌ഘടകങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കും.ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം ആലപ്പുഴയില്‍ എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാധ്യമങ്ങളുടെ രാഷ്‌ട്രീയമെന്ന സെമിനാര്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ നേരിട്ടെത്തി ഉദ്‌ഘാടനം ചെയ്‌തിരുന്നു.വിദ്യാര്‍ഥി വിഭാഗം മുതലുള്ള പോഷക സംഘടനകളുടെ ശേഷി വര്‍ധിപ്പിക്കാനാണ്‌ ഇ.എം.എസ്‌ അക്കാദമിയില്‍ സി.പി.എം. പ്രതിമാസ പരിശീലന ക്ലാസുകള്‍ നടത്തിവരുന്നത്‌. ഇതില്‍ മാധ്യമ അവബോധവും പാഠ്യവിഷയമാണ്‌.


സംസ്‌ഥാനത്ത്‌ ഏരിയാ കമ്മിറ്റികള്‍ മുതലുള്ള നേതാക്കള്‍ക്കാണു ബാച്ച്‌ അടിസ്‌ഥാനത്തില്‍ ഇ.എം.എസ്‌. അക്കാദമിയില്‍ പരിശീലനം ലഭ്യമാക്കുന്നത്‌.സി.പി.എമ്മിനെതിരേയുള്ള മാധ്യമ വിചാരണകള്‍ക്കു പിന്നില്‍ സാമ്രാജ്യത്വത്തിന്റെ താല്‍പര്യമാണെന്നാണു സി.പി.എം നേതൃത്വത്തിന്റെ മുഖ്യ ആരോപണം. പാര്‍ട്ടിയെ തകര്‍ക്കാന്‍ സംസ്‌ഥാന സെക്രട്ടറിയെ മാധ്യമങ്ങള്‍ തെരഞ്ഞുപിടിച്ച്‌ ആക്രമിക്കുകയാണെന്ന വാദം ഔദ്യോഗികപക്ഷ നേതാക്കള്‍ ഉന്നയിക്കാറുമുണ്ട്‌. മാധ്യമ അവബോധ ക്ലാസുകള്‍ കീഴ്‌ഘടകങ്ങളിലേക്കും വ്യാപിപ്പിക്കുന്നതോടെ മാധ്യമവിമര്‍ശനങ്ങളുടെ മുനയൊടിക്കാനാകുമെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തല്‍.


സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗവും ഔദ്യോഗികപക്ഷ നേതാവുമായ മന്ത്രി തോമസ്‌ ഐസക്ക്‌ അടുത്തിടെ എഴുതിയ മാധ്യമവിമര്‍ശനഗ്രന്ഥംവ്യാജസമ്മതിയുടെ നിര്‍മ്മതി പഠനക്ലാസുകളില്‍ പ്രയോജനപ്പെടുത്താമെന്ന കണക്കുകൂട്ടലും സി.പി.എമ്മിനുണ്ട്‌.കഴിഞ്ഞ ഏപ്രില്‍ 29 മുതല്‍ മേയ്‌ ഒന്നുവരെ തിരുവനന്തപുരം ഇ.എം.എസ്‌ അക്കാദമിയില്‍ എസ്‌.എഫ്‌.ഐക്കുവേണ്ടി സംഘടിപ്പിച്ച മാധ്യമപഠനക്ലാസില്‍ തോമസ്‌ ഐസക്കിന്റെ വ്യാജസമ്മതിയുടെ നിര്‍മ്മതി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ക്യാമ്പില്‍ മന്ത്രിയും പുസ്‌തക രചനയില്‍ സഹായിച്ച മാധ്യമപ്രവര്‍ത്തകനും നേരിട്ടെത്തി വിദ്യാര്‍ഥി നേതാക്കള്‍ക്കു ക്ലാസെടുത്തിരുന്നു.ബൂര്‍ഷ്വാ മാധ്യമങ്ങളുടെ പ്രചാരണങ്ങള്‍ക്കെതിരേ സി.പി.എം. ചേരിയിലുള്ള മാധ്യമപ്രവര്‍ത്തകരുടെ സഹായവും പാര്‍ട്ടി ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നുണ്ട്‌.പക്ഷേ സാധാരണക്കാരായ പാര്‍ട്ടിക്കാര്‍ ചോദിക്കുന്നത്‌ മറ്റൊന്നാണ്‌. പണ്ട്‌ ഇ.എംഎസും മറ്റും സാമ്രാജ്യത്വചാരന്മാരായി കണ്ടിരുന്നവരൊക്കെയാണ്‌ ഇപ്പോള്‍ ക്ലാസുകളെടുക്കുന്നത്‌ അങ്ങേരുടെ പഴയ അഭിപ്രായങ്ങളില്‍ ഒരു അഭിപ്രായത്തിലല്ലാതെ മറ്റൊരുവ്യത്യാസവും ഇപ്പോഴും വന്നിട്ടില്ല. അത്‌ സംസ്ഥാന സെക്രട്ടറിയെ പുകഴ്‌ത്തുന്നതില്‍ മാത്രം.

Read more...

Tuesday, May 25, 2010

എളമരം ബാലസ്‌ന്നന്‍ സ്‌പീക്കിംഗ്‌

ബാലസ്‌ന്നാ എടാ ബാലസ്‌ന്നാ എന്ന്‌ പറഞ്ഞ്‌ ആ ടി.ബാലകൃഷ്‌ണന്റെ പിന്നാലെ പായുന്ന എളമരം കരീം എന്ന മന്ത്രിയെയാണ്‌ കുറേ വര്‍ഷമായി കേരളത്തിലെ വ്യവസായ വകുപ്പിന്റെ ഓഫീസിലും പരിസരത്തും കാണുന്നത്‌.എളമരം കരീം മന്ത്രിയായപ്പോഴാണ്‌ ഒരു ടി.ബാലകൃഷ്‌ണനെ കുറിച്ച്‌ കേള്‍ക്കുന്നത്‌.

ബാലസ്‌ന്നന്‍ ആള്‌ കൊള്ളാമെന്നും ആഗോള ഉദാരവല്‍ക്കരണത്തിന്റെയും എങ്ങനെയെങ്കിലും കുറേ റോഡ്‌ ഉണ്ടാക്കുന്നതിന്റെയും ആഗ്രഹങ്ങളുമായി നടക്കുന്ന ബാലസ്‌ന്നനെ അങ്ങനെയാണ്‌ എളമരം മന്ത്രി വ്യവസായ വകുപ്പിന്റെ പണം മുഴ്വോനും ഏല്‍പ്പിക്കുന്നത്‌.

പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന പദവി കിട്ടിയാ പിന്നെ തീരുമാനങ്ങളൊക്കെ എടുക്കാലോ. അത്‌ വെറും ക്ലാര്‍ക്കിന്റെ പണിയാണെന്ന്‌ എന്‍.എന്‍.കൃഷ്‌ണദാസിനെ പോലുള്ള സി.പി.എമ്മുകാര്‍ പറയുമെങ്കിലും സത്യമതല്ലെന്ന്‌ എല്ലാര്‍ക്കും അറിയാം. ഈ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും പൊളിറ്റിക്കല്‍ സെക്രട്ടറിമാരും നല്ലതല്ലെങ്കില്‍ ഗുലുമാലാണെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനോട്‌ ചോദിച്ചാ പറഞ്ഞുതരും. സെക്രട്ടറിമാരെ നിയന്ത്രിക്കുന്ന കാര്യത്തില്‍ വമ്പന്‍ വി.എസാണല്ലോ. വി.എസ്‌ മൂന്നാറില്‍ പൂച്ചകളെയൊക്കെ വിട്ട്‌ അങ്ങ്‌ കോരിത്തരിച്ചിരിക്കുമ്പോഴാണ്‌ നമ്മുടെ ബാലസ്‌ന്നന്‍ ആദ്യ കാച്ച്‌ അങ്ങ്‌ പരസ്യമായി കാച്ചിയത്‌. എന്ത്‌ ഭൂപരിഷ്‌കരണം?


അയിന്റെ കാലം കയിഞ്ഞില്ലേ ഇസ്‌റ്റാ. സഖാക്കള്‌ എന്തൊക്ക്യാ പറേന്നത്‌. വി.എസ്‌ രണ്ടാം ഭൂപരിഷ്‌കരണംന്ന്‌ പറഞ്ഞ്‌ നടക്കുന്നതിലൊന്നും കാര്യമില്ലപ്പാ. എന്നൊക്കെയാണ്‌ അന്ന്‌ ഈ ബാലസ്‌ന്നന്‍ അടിച്ചുവിട്ടത്‌. ഇത്‌ കേട്ട ഉടനെ കരീം മന്ത്രി വിളിച്ചൂ. ബാലസ്‌ന്നാ....ബാലസ്‌ന്നന്‍ ലാപ്‌ടോപ്പില്‌ മുഖം ഒളിപ്പിച്ചു. ങ്ങളെന്ത്‌ പണിയാ കാണിച്ചേ.



അട്‌ത്ത തെരഞ്ഞെടുപ്പിന്‌ വോട്ട്‌ ക്‌ട്ട്വാ ഇങ്ങനൊന്നും പറേല്ലപ്പാ... ഇങ്ങളല്ലെ പറഞ്ഞത്‌ ആധുനിക വല്‍ക്കരണം നഗരവല്‍ക്കരണം, റോഡ്‌ വികസനം തുരുതുരാ വരുംവരുംന്ന്‌. ന്നിട്ടല്ലേന്ന്‌ ങ്ങളോട്‌ ധൈര്യത്തിന്‌ വകുപ്പിന്റെ ഭരണം നടത്തിക്കോളാന്‍ നമ്മള്‌ പറഞ്ഞത്‌. ന്നിട്ടിങ്ങന്യായാ പിന്നെ വോട്ട്‌ കിട്ട്വോന്ന്‌....അതൊന്നും സാരല്യാന്ന്‌ വോട്ട്‌ തെരഞ്ഞെടുപ്പാകുമ്പോഴേക്കും സംഘടിപ്പിക്കാന്ന്‌ പറഞ്ഞ്‌ സമാധാനിപ്പിച്ചു. കരീം മന്ത്രി പത്രസമ്മേളനം നടത്തി. ഭൂപരിഷ്‌കരണം കാലഹരണപ്പെട്ടിട്ടില്ലെന്ന്‌ പറഞ്ഞു. ദെന്തായീ പത്രക്കാര്‌ കളിക്ക്‌ന്ന്‌. ബാലസ്‌ന്നന്‍ പറഞ്ഞത്‌ കാര്യാക്കണ്ടപ്പാ. നമ്മള്‌ പറഞ്ഞില്ലേ, കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കാരല്ലേ നമ്മള്‌. ഭൂപരിഷ്‌കരണം കാലഹരണപ്പെട്വോ.... വ്യക്തിപരല്ലേ ബാലസ്‌ന്നന്റെ കാഴ്‌ചപ്പാട്‌ന്ന്‌.




കേട്ടവര്‍ കേട്ടവര്‍ കോരിത്തരിച്ചു. പത്രസമ്മേളനത്തിന്റെ ഒടുക്കം കരീം മന്ത്രി പ്രതിപക്ഷത്തോട്‌ പടപ്പുറപ്പാടായി... പിന്നെ എല്ലാരും മറന്നു. കുറേ കാലത്തിന്‌ ശേഷാണ്‌ കിനാലൂര്‌, കിനാലൂര്‌ എന്നൊരു സ്ഥലത്തെ കുറിച്ച്‌ കേരളീയര്‍ അറിയുന്നത്‌. തിരുവനന്തപുരം, കോഴിക്കോട്‌, കോട്ടയം, തൃശൂര്‍ എന്നീ അഞ്ച്‌ കോര്‍പറേഷനിലില്ലാത്ത നാല്‌ വരിപ്പാത മെട്രോപൊളിറ്റന്‍ ഗ്രാമമായ കിനാലൂര്‍ തുടങ്ങാന്‍ കുറേ നാട്ടുകാരെ ഒഴിപ്പിക്കാന്‍ വ്യവസായ വകുപ്പ്‌ ഇറങ്ങിത്തിരിച്ചപ്പോഴാണത്‌. എന്റമ്മോ... വികസനം കൊണ്ടരാന്‍ ഇവിടത്തെ നാട്ടുകാര്‌ സമ്മതിക്കണ്ടേ.


ഛെ. നാട്ടുകാരല്ല. പ്രതിപക്ഷം, ഭീകരവാദികള്‍, മാവോയിസ്റ്റുകള്‍... ജനങ്ങള്‍ക്ക്‌ ഇഷ്‌ടം തന്നെ.. ബാലസ്‌ന്നാന്ന്‌ വിളിച്ച്‌ കരീം മന്ത്രി ചാടിപ്പുറപ്പെട്ടെങ്കിലും മുഖ്യന്ത്രി വി.എസ്‌ പാരവച്ച്‌, ആ സര്‍വ്വേ തന്നെ അങ്ങട്‌ പൂട്ടിച്ചു. ഇനിയപ്പോ പിടിപ്പത്‌ പണിയായി. ഇതെല്ലാം തൊട്ടുതടവി പുനരാരംഭിക്കണെങ്കില്‌ പാടാണപ്പാ. ബാലസ്‌ന്നാ...കിനാലൂര്‌ വോട്ട്‌ പ്രശ്‌നാവോന്ന്‌ പറഞ്ഞപ്പോഴാണ്‌ വികസനം, വികസനം എന്ന ഒരു വാക്ക്‌ പറയാന്‍ ബാക്കിയുണ്ടെന്നും അതില്‍ പിടിച്ചുനില്‍ക്കാമെന്നും ഉപദേശം കിട്ടിയത്‌. നാട്ടുകാരെയെല്ലാം ചീത്തവിളിച്ച്‌ വികസനത്തെ കുറിച്ച്‌ സ്വല്‌പം പ്രസംഗിച്ചു. എന്തിന്‌ തിരുവന്തപുരത്ത്‌ സി.ഡിറ്റില്‍ പാട്ടും പാടി നടക്കുന്ന കെ.എം.ഷാജഹാനെ വരെ ചീത്തവിളിച്ചു.


സര്‍വ്വേ എങ്ങനെ തുടരാം എന്ന്‌ ആലോചിച്ചോണ്ടിരിക്കുമ്പോഴാണ്‌ നമ്മുടെ ബാലസ്‌ന്നന്‍ അടുത്ത പണി പറ്റിച്ചത്‌. പാവം കൊക്കോകൊളക്കാരെ കെട്ടുകെട്ടിച്ചതിന്റെ ദു:ഖം അദ്ദേഹത്തിന്‌ പറയേണ്ടിവന്നു. മാത്രല്ല, പെപ്‌സിയെ നിലനിര്‍ത്തിയത്‌ വ്യവസായ വകുപ്പ്‌ വിചാരിച്ചോണ്ട്‌ മാത്രാണെന്നും അദ്ദേഹം അങ്ങ്‌ കാച്ചിക്കളഞ്ഞു. ഇതെല്ലാം കേട്ട്‌ അടുത്തിരിക്കുന്ന നമ്മുടെ എളമരം മന്ത്രി അറിയാതെ വിളിച്ചുപോയി ബാലസ്‌ന്നാ...ഒന്നും ആരും അറിയാതെ പറയാതെ ചെയ്‌തതല്ലേ മ്മള്‌. ന്നിട്ടിപ്പോ ബാലസ്‌ന്നാ നീ ന്നെ ഒറ്റിക്കൊടുക്ക്‌ാ അല്ലേ..


കരീം മന്ത്രി ഉടനെ പത്രക്കാരെ വിളിച്ച്‌ പറഞ്ഞു. സഖാക്കളെ ബാലസ്‌ന്നന്റെ പറച്ചില്‍ വ്യക്തിപരം ന്റെ പറച്ചിലാണ്‌ സര്‍ക്കാര്‍ പരം. ഇതെഴുതിയാ മതിട്ടോ. പത്രക്കാരെ പറഞ്ഞ്‌ വിട്ട്‌ ഉടനെ തിരിഞ്ഞ്‌ എളമരം കരീം മന്ത്രി തിരിഞ്ഞോടി ടാ ബാലസ്‌ന്നാ...

Read more...

Thursday, May 20, 2010

എന്താ മുഖ്യമന്ത്രീ മാതൃകയാകാത്തത്‌?


പണ്ടൊരു കള്ളുകുടിയനായ മകന്റെ കഥയുണ്ട്‌. താന്‍ പിതാവിനേക്കാള്‍ നല്ലവനാണ്‌ എന്ന്‌ വരുത്തിത്തീര്‍ക്കാന്‍ അച്ഛനെ പലയിടത്തും അധിക്ഷേപിക്കുക എന്നത്‌ പതിവാക്കിയിരുന്നു. ഒരു ദിവസം വീട്ടില്‍ എല്ലാവരും ഇരിക്കവേ അവന്‍ പറഞ്ഞു.
എന്റ്‌ സുഹൃത്തിന്റെ അച്ഛനെ നോക്ക്‌, ആയാള്‍ എത്ര നല്ലവനാണ്‌. അയാള്‍ കള്ളുകുടിക്കില്ല, പെണ്ണ്‌പിടിക്കില്ല. വൃത്തികെട്ട ശീലങ്ങളില്ല. അയാള്‍ എത്ര നല്ലവനാണമ്മേ.. അയാള്‍ എല്ലാ അച്ഛനും മാതൃകയാണമ്മേ..ഇതെല്ലാം കേട്ട്‌ നല്ലവനായ അവന്റെ അച്ഛന്‍ നിസ്സഹായനായി നില്‍ക്കുന്നുണ്ടായിരുന്നു.
അതിന്‌ നിന്റെ അച്ഛന്‍ നല്ലവനല്ലേ മോനേ അതൊക്കെ എന്തിനാണിവിടെ പറയുന്നത്‌ എന്ന്‌ ചോദിച്ച അമ്മയോട്‌ അവന്‍ പറഞ്ഞത്‌.
അതല്ല, അമ്മേ അവന്റെ അച്ഛന്‍ നല്ലവനാ കള്ള്‌കുടിക്കില്ല, പെണ്ണ്‌പിടിക്കില്ല..
ഹോ ഹാഹഹാ....
ഈ കഥയോര്‍മിക്കാന്‍ കാരണം ദുര്‍വ്യാഖ്യാനങ്ങളേത്‌ വ്യാഖ്യാനങ്ങളേത്‌ എന്ന്‌ തിരിച്ചറിയാന്‍ സമ്മതിക്കാത്ത തരത്തില്‍ ഇടപെടുന്ന രാഷ്‌ട്രീയ വിവാദങ്ങളോടൊപ്പമാണ്‌ ചില ദിവസങ്ങളില്‍ മലയാളികള്‍ കടന്നുപോകുന്നത്‌ എന്ന വസ്‌തുതയാണ്‌.
സി.പിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇ.കെ.നായനാര്‍ ജന്മദിനത്തില്‍ നടത്തിയ പ്രസംഗമാണ്‌ വിവാദത്തിനടിസ്ഥാനമായത്‌. പിണറായി അനുസ്‌മരണ പ്രസംഗത്തില്‍ ഉഗ്രന്‍ പ്രസംഗം കാച്ചിവിട്ടു. നായനാരെ പോലെ മഹാനില്ല.
ടീം ലീഡര്‍, സ്വന്തക്കാരെ (കൂടെയുള്ളവരെ) സംരക്ഷിക്കുന്നു. തന്റെ അഭിപ്രായം ഭൂരിപക്ഷം എതിര്‍ത്താല്‍ നായനാര്‍ തിരുത്തും, പാര്‍ട്ടിയോട്‌ വിട്ടുവീഴ്‌ച ചെയ്യും...അങ്ങനെയങ്ങനെ. അതൊക്കെ ശരി തന്നെ മറ്റൊന്ന്‌ കൂടി പറഞ്ഞു. നമ്മുടെ പാര്‍ട്ടിയുടെ മുഖ്യമന്ത്രിമാര്‍ നായനാരെ മാതൃകയാക്കണം.
ചുരുക്കത്തില്‍ വി.എസ്‌ അച്യുതാനന്ദന്‍ എന്ന നിലവിലുള്ള മുഖ്യമന്ത്രി നായനാരെ മാതൃകയാക്കണം എന്നാണ്‌ പറഞ്ഞത്‌. പ്രസംഗത്തില്‍ വി.എസിന്റെ പേര്‌പോലും പരാമര്‍ശിച്ചിട്ടില്ല. പിന്നെങ്ങനെ വി.എസിനുള്ള വിമര്‍ശനമാകും എന്ന്‌ പിണറായിക്ക്‌ മനസ്സിലായിട്ടില്ല. ശരിയല്ലേ. ഈ പത്രക്കാര്‌ എന്ത്‌ പരിപാടിയാണ്‌ കാണിച്ചത്‌. ദേ മാന്യത വിട്ടാല്‍ നമ്മളും അത്‌ വിടും.
ഇപ്പോ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ടീം മാറിയാണ്‌ കളി. എതിര്‍ടീമിന്‌ വേണ്ടി കളിക്കുകയാണോ എന്ന്‌ പുറത്തിരിക്കുന്ന ക്യാപ്‌റ്റന്‌ സംശയം തുടങ്ങിയിട്ട്‌ കാലമേറെയായി. ആലോചിച്ചുനോക്കിയാലാണ്‌ കാര്യം
1.ആ കിനാലൂര്‌ ഞമ്മന്റെ ചില സുഹൃത്തുക്കള്‌ കുറേ സ്ഥലം വാങ്ങിയിട്ടിട്ടുണ്ട്‌. അത്‌ നല്ല വിലക്ക്‌ വിറ്റ്‌ പയ്യന്മാര്‌ നന്നായിക്കോട്ടേന്ന്‌ വിചാരിച്ച്‌ ഒരു ഫോര്‍ വരി പാത കൊണ്ടുവരാന്‍ നോക്കിയപ്പോ ഈ ചങ്ങായി എതിര്‍ത്തു.
2. കുറേ ആളുകളെ പോലീസ്‌ പിന്നാലെ പോയും വീട്‌ കയറിയും ആക്രമിച്ചതിനെ മുഖ്യമന്ത്രി ന്യായീകരിച്ചില്ല.
3. ദേശീയ പാതയില്‍ പോലും നാലുവരിയില്ലാത്ത കേരളത്തിലെ കിനാലൂര്‌ എന്ന കുഗ്രാമത്തില്‍ ഇത്രേം വെല്യ വികസനത്തിന്‌ വഴി തൊറന്ന കരീം മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിച്ചില്ല.
4. കരീമിനെ പാക്കിസ്ഥാന്‍ ടീമിലേ മെമ്പര്‍ എന്ന പോലെയാണ്‌ മുതിര്‍ന്ന മുന്‍ പോളിറ്റ്‌ ബ്യൂറോ അംഗം കാണുന്നത്‌.
5. പത്രക്കാരോട്‌ ചില കാര്യങ്ങളില്‍ തര്‍ക്കിക്കുന്നില്ല. ലാവ്‌ലിന്‍, കിനാലൂര്‌, റിയല്‍ ഏസ്റ്റേറ്റ്‌ തുടങ്ങിയ കാര്യങ്ങളില്‍ തര്‍ക്കിക്കുന്നില്ല. പിന്നെന്ത്‌ മുഖ്യമന്ത്രി.
ഇക്കാര്യത്തില്‍ നായനാരല്ലാതെ പിന്നാരാ മാതൃക. നായനാര്‍ എപ്പോഴും സംരക്ഷിക്കും. ട്രഷറി കാലിയാക്കി കണ്ണും മിഴിച്ചിരുന്നപ്പോ ശിവദാസമേനോനെ സംരക്ഷിച്ചു. ലാവ്‌ലിന്‍ തോന്നിയവാസം വന്നപ്പോ പിണറായി വിജയനെ സംരക്ഷിച്ചു. ഐസ്‌ക്രീം പെണ്‍വാണിഭക്കേസില്‍ നിര്‍ണായക തെളിവായ ഡയറിയിലെ പേജ്‌ കീറിയ കേസില്‍ കണ്ണടച്ചു. ഇനിയുമുണ്ട്‌. നായനാരെ പോലെ ഒരു മുഖ്യമന്ത്രി മാതൃക വേറെയുണ്ടോ...വി.എസ്‌ ആണേല്‌ മൂന്നാര്‍, റിയല്‍ ഏസ്റ്റേറ്റ്‌, കിനാലൂര്‌.. ഇതിലൊന്നും അഡ്‌ജസ്റ്റ്‌ ചെയ്യുന്നില്ല.
മാതൃകയാക്കണേ സഖാവേ എന്നാണ്‌ പറഞ്ഞത്‌. ഇതിപ്പോ ഡി റെയ്‌ഡ്‌ വന്നപ്പോ കോടിയേരി മന്ത്രിയെ സംരക്ഷിച്ചില്ല, മൂന്നാര്‍ വന്നപ്പോ മന്ത്രിമാരെയാരെയും സംരക്ഷിച്ചില്ല, കിനാലൂര്‌ വന്നപ്പോ കരീമിനെ സംരക്ഷിച്ചില്ല. മുഖ്യമന്ത്രി ഈ ടീമിലല്ലേ. പണ്ടൊരിക്കല്‍ അയല്‍പക്കത്തെ അച്ഛന്റെ മേന്മകള്‍ പറഞ്ഞ മകന്റെ സ്ഥിതി, തന്നെ കഷ്‌ടം കഷ്‌ടമേ കഷ്‌ടം...

Read more...
Related Posts with Thumbnails

  © K.V.MADHU 2009 Blogger Theme by Ourblogtemplates.com 2008

Back to TOP